‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാൻ ആകില്ല; ‘ജയ് ഭീമി’നെപ്പറ്റി മന്ത്രി വി ശിവന്‍കുട്ടി

single-img
5 November 2021

സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന സിനിമകണ്ട പിന്നാലെ സൂസര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിച്ചിരിക്കുന്ന വ്യക്തി ജസ്റ്റിസ് കെ ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ഈ സിനിണ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അദേഹത്തെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു

വി ശിവന്‍കുട്ടിയുടെ വാക്കുകൾ‍:

മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാർത്ഥ കഥ, യഥാർത്ഥ കഥാപരിസരം, യഥാർത്ഥ കഥാപാത്രങ്ങൾ, ഒട്ടും ആർഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീൽ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികൾ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീർപ്പുകൾ.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങൾ അറിയിച്ചു. സംവിധായകൻ ജ്ഞാനവേൽ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോൾ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.