കേരളം ഇന്ധനനികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും: കെ സുധാകരൻ
കേരളാ സർക്കാർ സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ‘ഇന്ധനവില കുറയ്ക്കാതിരുന്നാൽ സ്ഥിതി വഷളാവും പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും’. അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ടെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021ൽ മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.