കേരളത്തിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു; അവർ നിരാശരും നിസ്സംഗരുമായി മാറി: പിപി മുകുന്ദൻ
കേരളത്തിൽ ബി.ജെ.പിയിൽ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതായും ഇവിടെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണെന്നും പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ. നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ലെന്നു പറഞ്ഞ അദ്ദേഹം പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറിയെന്നും വിമര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ കെ സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നുവെന്നും എന്നാൽ ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്‍പര്യമില്ലാത്തതു കൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു.
തനിക്ക് എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പി.പി മുകുന്ദന്‍ വ്യക്തമാക്കി. ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ കൂട്ടിച്ചേർത്തു.