ചികിത്സയുടെ മറവില്‍ മന്ത്രവാദവും ശാരീരിക പീഡനങ്ങളും; കണ്ണൂരില്‍ അഞ്ച് പേര്‍ മരിച്ചതായി പരാതി
കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം മന്ത്രവാദത്തിനിരയായ അഞ്ച് പേര്‍ മരിച്ചതായി പരാതി. വ്യാജ ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം എന്നാണ് ആരോപണം . കുഞ്ഞിപ്പളളി സ്വദേശിയായ ഒരു ഇമാമാണ് ഇത്തരത്തിലുള്ള മന്ത്രവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പരാതി.
സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ഇവിടുത്തെ ആദ്യ ഇര. രക്ത സമ്മര്‍ദ്ദം ഉൾപ്പെടെയുള്ള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. പിന്നാലെ സഫിയയുടെ മകന്‍ അഷ്റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നുവെന്ന് സഫിയയുടെ മകന്‍ ആരോപിക്കുന്നു.
കുറുവ സ്വദേശിയായ ഇഞ്ചിക്കല്‍ അന്‍വറിന്‍റെ മരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര. ഫാത്തിമയുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.