തൃശൂരിൽ നവവധു കല്യാണപ്പിറ്റേന്ന് ആഭരണങ്ങളുമായി കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി

single-img
2 November 2021

തൃശൂരിൽ നവവധു കല്യാണപ്പിറ്റേന്ന് കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. ഈ സമയം വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടിയത്. അന്വേഷണത്തിനൊടുവിൽ ചേര്‍പ്പ് പോലീസ് രണ്ടുപേരെയും മധുരൈയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം 24-ന് കല്യാണം കഴിഞ്ഞ പഴുവില്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്.തൃശൂരിലെ തന്നെ ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു, അവിടെ വെച്ച് സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോകുകയായിരുന്നു.

ഭര്‍ത്താവിന്റെ ഫോണ്‍ തന്റെ വാങ്ങി, ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറില്‍ രണ്ടുപേരും പോയത്.ഇരുവരും ചേർന്ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വെച്ചശേഷം ചെന്നൈയ്ക്ക് ട്രെയിന്‍ ബുക്ക് ചെയ്തുവെങ്കിലും, ബസില്‍ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനില്‍ ചെന്നൈയ്ക്കും പോയി. അതിന് ശേഷം മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നത് പന്തികേടാണെന്ന് തോന്നി തിരിച്ച്‌ പാലക്കാട്ടെത്തി ടാക്‌സി വിളിച്ച്‌ തൃശ്ശൂരിലെത്തി. അതിനു ശേഷം രാത്രി പത്തിന് സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച്‌ പത്തുദിവസം സൂക്ഷിക്കാനുള്ള പണം നല്‍കി തിരിച്ച്‌ മധുരൈയില്‍ പോയി.അതേസമയം, മുറിയില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ ഇവരെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു.

തങ്ങളുടെ ഒരു ബന്ധുവിന്റെ ഡ്രൈവിങ് ലൈസന്‍സ് നമ്പറാണ് പെണ്‍കുട്ടി ലോഡ്ജില്‍ നല്‍കിയിരുന്നത്.പെൺകുട്ടിയെ കാണാതായ ദിവസം വൈകീട്ട് അഞ്ചുവരെ ബാങ്കിന് സമീപം കാത്തിരുന്ന ഭര്‍ത്താവ് ഈ സമയം ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവര്‍ താമസിച്ച മുറിക്ക് സമീപം മുറിയെടുത്ത് നിരീക്ഷിച്ച്‌ പിടികൂടി നാട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു.