ജൂലൈ 18 ഇനി മുതല്‍ തമിഴ്‌നാട് ദിനം; ഉത്തരവിറക്കുമെന്ന് എംകെ സ്റ്റാലിൻ

single-img
30 October 2021

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്‌നാട് എന്നാക്കിമാറ്റിയതിന്റെ ഓര്‍മയ്ക്കായി ജൂലൈ 18 ഇനി മുതല്‍ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സംഘടനകളുടെ നിവേദനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സ്റ്റാലിന്‍ അറിയിച്ചു. ദ്രാവിഡര്‍ കഴകം പ്രസിഡന്റ് കെ. വീരമണി, ദ്രാവിഡ ഇഴക്ക തമിഴ് പാര്‍വൈ ജനറല്‍ സെക്രട്ടറി ശുഭ വീരപാണ്ഡ്യന്‍, തമിഴ് പണ്ഡിതന്‍ സോളമന്‍ പാപ്പയ്യയുടെ നേതൃത്വത്തിലുള്ള തമിഴ് ഉണര്‍വളര്‍കള്‍ കൂട്ടമയ്പ്പ് എന്നിവരുടെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 18 തമിഴ്‌നാട് ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോൾ ഒരുങ്ങുന്നത്.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷമായ എ ഐ എ ഡി എം കെ രംഗത്ത് വന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി നവംബര്‍ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം ചരിത്രത്തെ തോന്നും പോലെ വളച്ചൊടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതന്ന് പാർട്ടി വക്താവ് കോവൈ സത്യന്‍ ആരോപിച്ചു.

‘1956 നവംബര്‍ ഒന്നിന് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തില്‍ നിന്നും കുറച്ചു ഭാഗങ്ങള്‍ കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി ചേര്‍ക്കുകയായിരുന്നു. അക്കൂട്ടത്തിൽ ഭാഷാടിസ്ഥാനത്തിലാണ് നമ്മുടെ സംസ്ഥാനവും രൂപീകരിപ്പെട്ടത്. പക്ഷെ വിവിധ പണ്ഡിതന്‍മാരുടെയും സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായത്തില്‍, നവംബര്‍ ഒന്ന്, തമിഴ്‌നാടിന്റെ അതിര്‍ത്തിയിലെ ചില സ്ഥലങ്ങള്‍ കൈവിട്ടു പോകാതെ നമ്മുടെ സംസ്ഥാനത്തോടൊപ്പം ചേര്‍ത്തുവെക്കാന്‍ നടന്ന പോരാട്ടങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

1967 ജൂലൈ 18ല്‍നായിരുന്നു മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്‌നാട് എന്നാക്കിമാറ്റിയത്. മാത്രമല്ല, 1956ൽ നടന്ന സംസ്ഥാന പുനഃസംഘടനയില്‍ തമിഴ്നാടിന്റെ അതിര്‍ത്തി സംരക്ഷണ സമരത്തില്‍ പങ്കെടുത്ത 110 നേതാക്കളെ നവംബര്‍ ഒന്നിന് ഒരു ലക്ഷം രൂപ വീതം നല്‍കി ആദരിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.