കോവിഡ് വ്യാപനം രൂക്ഷം; ലാന്‍സോ നഗരം പൂര്‍ണമായും അടച്ചിട്ട് ചൈന
ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ലാന്‍സോ നഗരം പൂര്‍ണമായും അടച്ചിട്ട് ചൈന. വൈറസ് വ്യാപനത്തിനെ ചെറുക്കാൻ സീറോ ടോളറന്‍സ് പോളിസിയുമായാണ് ചൈനീസ് ഭരണകൂടം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ഏകദേശം 40 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.
ഭരണകൂടം ഏതാനും ദിവസങ്ങള്‍ക്കകം പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കും.ഇതോടൊപ്പം പ്രാദേശികമായി കൊവിഡ് വ്യാപനത്തിനെതിരെ നിരന്തരം പരിശോധന നടത്തുന്നുണ്ട് ചൈന. പരിശോധനയ്ക്ക് ശേഷം പോലും ചെറിയ ക്ലസ്റ്ററുകളായും ഇടയ്ക്കിടെയുളള രോഗവ്യാപനവും ചൈനയില്‍ തുടരുകയാണ്.
ഈ മാസം 17ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് തരംഗത്തില്‍ ചൈനയിലെ12 പ്രവിശ്യകളിലായി 200 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയിൽ കൂടുതലും ആരോഗ്യരംഗത്ത് പിന്നിലുളള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഓരോ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ്. വെറും ആറ് മണിക്കൂറിനകം റിപ്പോര്‍ട്ടും ലഭിക്കും.