ഉമ്മന്‍ചാണ്ടി എന്റെ രക്ഷകര്‍ത്താവാണ്; ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണമെന്നാണ് ആഗ്രഹം: ചെറിയാൻ ഫിലിപ്പ്
ഇടതുമുന്നണിയിൽ നിന്നും പുറത്തുവന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമൊത്ത് പൊതുപരിപാടിയില്‍ പങ്കെടുത്തു. തലസ്ഥാനത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന അവുക്കാദര്‍ക്കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് സംസാരിച്ചത്.
തന്നെ പല പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ്. ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണമെന്നാണ് ആഗ്രഹമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. മാത്രമല്ല, ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.
അതേസമയം, ചെറിയാന്‍ ഫിലിപ്പ് നേരത്തെ കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.