കശ്‌മീരിൽ മോദി സർക്കാർ കൊണ്ടുവരുന്ന വികസനം തടയാൻ ആർക്കും കഴിയില്ല: അമിത് ഷാ
ജമ്മു ജമ്മുവിലെ വികസനം തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഭരണഘടനയിൽ സംസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകുന്ന 370ാം വകുപ്പ് നിരോധിച്ച ശേഷം കഴിഞ്ഞ ദിവസം ആദ്യമായി ജമ്മുവിലും കാശ്‌മീരിലും സന്ദർശനം നടത്തവെ ഐഐടി-ജമ്മുവിലെ പുതിയ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്‌ത ശേഷം പ്രസംഗിക്കവെയാണ് അമിത് ഷാ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
അമിത് ഷായുടെ വാക്കുകൾ: ‘ജമ്മുവിൽ ഇനി ആർക്കും വിവേചനം നേരിടേണ്ടി വരില്ല. രാജ്യത്തിന്റെ ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ ഇവിടുത്തെ വാൽമീകി സമാജത്തിനും പശ്ചിമ പാക് അഭയാർത്ഥികൾക്കുമുളള പ്രശ്‌നങ്ങൾ അവസാനിച്ചു. മിനിമം വേതന നിയമം ജമ്മു കാശ്‌മീരിൽ മോദി സർക്കാർ നടപ്പാക്കി.’
നേരത്തെ കാശ്‌മീരിൽ ഏഴ് മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി മോദി സർക്കാർ ആരംഭിക്കാൻ നടപടിയെടുത്തെന്നും അമിത് ഷാ അറിയിച്ചു. കാശ്‌മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം ചിലർ തടയാൻ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.