ത്രിപുരയിൽ തൃണമൂല്‍ എംപിയുടെ കാര്‍ അടിച്ചുതകര്‍ത്തു; പിന്നില്‍ ബിജെപിയെന്ന് പരാതി
ത്രിപുരയിലെ അമ്താലി ബസാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുസ്മിത ദേവിന്റെ കാര്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിൽ രാഷ്ട്രീയ പ്രചാരണങ്ങളില്‍ സഹായിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സുസ്മിത ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ അമ്താലി ബസാറില്‍ വെച്ചാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള നീല എസ്യുവിയാണ് അക്രമികള്‍ തകര്‍ത്തത്. തൊട്ടുപിന്നാലെ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.
ആക്രമണത്തിന് പിന്നാലെ പാര്‍ട്ടി അനുഭാവികളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ മോഷണം പോയതായും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സുസ്മിത ദേവാണ്.