ആര്‍എസ്എസ് ശാഖയില്‍ ചെയ്യുന്നത് നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാന്‍ പഠിപ്പിക്കൽ: കുമാരസ്വാമി
സംസ്ഥാനത്തിന്റെ നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാന്‍ പഠിപ്പിക്കലാണ് ആര്‍ എസ് എസ് ശാഖയില്‍ ചെയ്യുന്നത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി.അതിനാല്‍ തനിക്ക് അവിടെനിന്ന് ഒന്നും പഠിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ്എ സ് ശാഖ സന്ദര്‍ശിച്ച് സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.’അവരുടെ (ആര്‍.എസ്.എസ്) കൂട്ടുകെട്ട് എനിക്ക് വേണ്ട. ആര്‍ എസ്എ സ് ശാഖയില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മള്‍ കണ്ടതല്ലേ? നിയമസഭ സമ്മേളനം നടക്കുമ്പോള്‍ നീലച്ചിത്രങ്ങള്‍ കാണുകയാണ് അവര്‍.
ഒരു പക്ഷെ ആര്‍ എസ്എ സ് ശാഖയില്‍ അത്തരത്തിലുള്ള ഒരു കാര്യം ആയിരിക്കും പഠിപ്പിച്ചിട്ടുണ്ടാകുക. ഇത് പഠിക്കാന്‍ എനിക്ക് അവിടെ പോകേണ്ടതുണ്ടോ?’ – കുമാരസ്വാമി ചോദിച്ചു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് അവരുടെ ശാഖ വേണ്ട. ഞാന്‍ പഠിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ ശാഖയില്‍നിന്നാണ്. ആര്‍.എസ്.എസ് ശാഖയില്‍നിന്ന് എനിക്ക് ഒന്നും പഠിക്കാനില്ല’ -കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 2012ലെ നിയമസഭയില്‍ മൂന്ന് മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണുന്നത് കാമറയില്‍ കുടുങ്ങിയിരുന്നു. സംഭവം ബി.ജെ.പി സര്‍ക്കാറിന് നാണക്കേടുണ്ടാക്കുകയും മൂന്ന് മന്ത്രിമാരും രാജിവെക്കുകയും ചെയ്തിരുന്നു.അടുത്തിടെ ഒരു പുസ്തകത്തെ പരാമര്‍ശിച്ചുകൊണ്ട്, ആര്‍.എസ്.എസ് ഹിഡന്‍ അജണ്ടയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ഇവര്‍ ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയാണെന്നും എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു.
കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബി ജെ പി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ എസ്എ സിന്‍റെ നിര്‍ദേശപ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കൈയിലെ പാവയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.ഇതിനെത്തുടര്‍ന്നാണ് ആര്‍.എസ്.എസ് ശാഖയില്‍ വന്ന് അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നളിന്‍ കട്ടീല്‍ കുമാരസ്വാമിയെ ക്ഷണിച്ചത്.