പീഡന പരാതി; മേജര്‍ രവിയുടെ സഹോദരൻ കണ്ണന്‍ പട്ടാമ്പിക്ക് പാലക്കാട്‌ പ്രവേശിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

single-img
5 October 2021

വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രൻ പാലക്കാട്‌ പ്രവേശിക്കരുതെന്ന് ഹൈക്കോടതി.

കേസിൽ മുന്‍കൂര്‍ ജാമ്യം തേടി സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അതുവരെ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സ്വന്തം നാടായ പട്ടാമ്പിയില്‍ പോലും പ്രവേശിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിലക്ക്.

നേരത്തെ ഒന്നിലധികം തവണ താത്കാലിക ജാമ്യം പോലും കോടതി കണ്ണൻ പട്ടാമ്പിക്ക് നിഷേധിച്ചിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.

2019 നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു ഇയാൾ. ഡോക്ടറുടെ റൂമിലെത്തിയ കണ്ണന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. പീഡന പരാതി നല്‍കിയ ശേഷം സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു