ലക്ഷ ദ്വീപ് ജനതയുടെ ദേശസ്‌നേഹത്തെക്കുറിച്ച് സംശയിക്കാനോ ചോദ്യം ചെയ്യാനോ ഭൂമിയിലൊരാള്‍ക്കുമാകില്ല: രാജ്‌നാഥ് സിങ്
ലക്ഷ ദ്വീപിലെ പ്രാദേശിക സംസ്‌കാരവും മതപരമായ വിലക്കും ചൂണ്ടിക്കാട്ടി അവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത് നാട്ടുകാർ തടയുന്നതായുള്ള സംഘ്പരിവാർ പ്രചാരണം പൊളിഞ്ഞു. കഴിഞ്ഞ ദിവസം 152-ാം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദ്വീപിൽ നടന്ന ചടങ്ങില്‍ കവരത്തിയിൽ നാട്ടുകാരുടെ പൂർണ പിന്തുണയോടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി.
കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അടക്കമുള്ള പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. തദ്ദേശമായ നാടോടി നൃത്തങ്ങളടക്കം നടന്ന ചടങ്ങ് വീക്ഷിക്കാൻ നാട്ടുകാരുമെത്തിയിരുന്നു. ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ദേശസ്‌നേഹത്തില്‍ സംശയം വേണ്ടെന്ന് ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു .
ലക്ഷ ദ്വീപ് ജനതയുടെ ദേശസ്‌നേഹത്തെക്കുറിച്ച് സംശയിക്കാനോ ചോദ്യം ചെയ്യാനോ ഭൂമിയിലൊരാള്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2010ൽ ഗാന്ധിജയന്തി ദിനത്തിൽ കവരത്തിയിൽ അനാച്ഛാദനം ചെയ്യാനായി കപ്പലിൽ കൊണ്ടുവന്ന പ്രതിമ ദ്വീപുകാരുടെ എതിർപ്പുകാരണം കൊച്ചിയിലേക്ക് തിരിച്ചയക്കേണ്ടിവന്നെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഘ്പരിവാർ അനുകൂലികൾ പ്രചരിപ്പിച്ചത്.
അതേസമയം, ഇത് സംഘ്പരിവാറുകാർ നിർമിച്ചെടുത്ത കഥയാണെന്ന് നേരത്തെ ലക്ഷദ്വീപ് മാധ്യമമായ ‘ദ്വീപ് ഡയറി’ വ്യക്തമാക്കിയിരുന്നു. മോശമായ കാലാവസ്ഥയെ തുടർന്നായിരുന്നു പ്രതിമ ദ്വീപിൽ ഇറക്കാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ കലക്ടർ എൻ വസന്തകുമാറിനെ ഉദ്ധരിച്ചായിരുന്നു ‘ദ്വീപ് ഡയറി’ റിപ്പോര്‍ട്ട് ചെയ്തത്.