തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
29 September 2021

ഇന്ന് നടന്ന തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മേയര്‍ ആരോപിച്ചു. കോര്‍പറേഷനിലെ മൂന്ന് സോണല്‍ ഓഫീസുകളില്‍ വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധവുമായി എത്തി.

പക്ഷെ മേയര്‍ ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന നിലപാട് സ്വീകരിച്ചു, പിന്നാലെ ഇതുമായി ബന്ധപ്പെട്ട് 3 സോണല്‍ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നത്.

ഇതിന് പിന്നാലെ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കില്‍ ഇന്ന് രാത്രിവരെ കൗണ്‍സില്‍ ഹാളില്‍ ഇരുന്ന് പ്രതിഷേധിക്കുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്.

തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് സോണല്‍ ഓഫീസുകളില്‍ സാധാരണക്കാര്‍ അടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന ആരോപണം അന്വേഷണത്തില്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. നേമം സോണല്‍ ഓഫീസില്‍ ഏകദേശം 26 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. മറ്റ് സോണല്‍ ഓഫീസിലും സാധാരണക്കാര്‍ അടച്ച നികുതിപ്പണമാണ് ഉദ്യോഗസ്ഥര്‍ മറ്റ് മാര്‍ഗങ്ങളിലൂടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.