നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു
കോഴിക്കോട് ജില്ലയിലെ നാദാപുരം പേരോട് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. പേരോട് സ്വദേശിനിയായ സുബിനയാണ് മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ കൊണ്ട് കിണറ്റിൽ ചാടിയത്. ഇതില്‍ കുട്ടികള്‍ മരിച്ചു.
എന്നാല്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ സുബിനയെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്‍റെ ഭാര്യയാണ് സുവീന. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അതേസമയം ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല.
സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു.താന്‍ മക്കളെ കിണറ്റിലിട്ടെന്നും പിന്നാലെ താനും ചാടുകയാണെന്നും ഇവർ വീട്ടുകാരെ അറിയിക്കുകയുണ്ടായി.
സുബിനയുടെ വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഭര്‍തൃവീട്ടുകാര്‍ എത്തിയപ്പോള്‍ സുവിന കിണറിന്‍റെ പടവില്‍ കയറി ഇരിക്കുന്നതാണ് കണ്ടത്. പിന്നാലെ ഫയര്‍ഫോഴ്സും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം.