ചാനല്‍ ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് മോശം പദപ്രയോഗം; മാപ്പ് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍
കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് നടത്തിയ മോശം പദപ്രയോഗങ്ങളില്‍ മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍. യുഡിഎഫ് ഭരണകാലത്തെ നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ പദപ്രയോഗത്തിലാണ് വിനു മാപ്പ് പറഞ്ഞത്.
ചാനലിലെ ചര്‍ച്ചയില്‍ താന്‍ ജനപ്രതിനിധികളെക്കുറിച്ച് പറഞ്ഞ വാക്ക് ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വിനു പറഞ്ഞു. അതേസമയം, വിനുവിന്റെ പദപ്രയോഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നു. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറയുകയുണ്ടായി.
മാപ്പ് പറഞ്ഞ വിനുവിന്റെ വാക്കുകള്‍:
‘സംസ്ഥാന നിയസഭയിലെ അതിക്രമ ദൃശ്യങ്ങള്‍ വ്യാജമാണെന്ന പ്രതികളുടെ വാദത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസാഭംഗങ്ങളെക്കുറിച്ചുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗുരുതുല്യനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ എന്നോട് പറഞ്ഞു.
ആ ചര്‍ച്ചയിൽ ഉയർത്തിയ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലും ഇതേകാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും ചര്‍ച്ചയിലെ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നു,’