മോന്‍സന്‍ മാവുങ്കലിന് കുരുക്ക് മുറുകും; കോടികളുടെ തട്ടിപ്പ് കേസ് അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റും ഐബിയും

single-img
27 September 2021

പുരാവസ്തു ശേഖരം ഉണ്ട് എന്ന പേരില്‍ നടന്ന കോടികളുടെ തട്ടിപ്പുകേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തും. നിലവിൽ എന്‍ഫോഴ്‌സ്‌മെന്റും ഐ.ബിയുമാണ് ഇതു സംബന്ധമായി പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്.

മോൻസനൊപ്പം പരാതി നല്‍കിയവരുടെയും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. സംസ്ഥാന പൊലീസിലെ ഡി ഐ ജി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ 25 ലക്ഷവും, എം പിയുടെ സാന്നിധ്യത്തില്‍ 25 ലക്ഷവും നല്‍കിയതായ പരാതിക്കാരുടെ ആരോപണവും ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്.

ഈ തുക നിയമ വിരുദ്ധമായാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ കേസിലെ ഇപ്പോഴത്തെ പരാതിക്കാരും പ്രതികളാകും. തങ്ങളിൽ നിന്നും അറുപത് കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെടുത്തതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍ പത്തു കോടി നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് പത്തു കോടി മാത്രമാണോ നഷ്ടമായതെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

പരാതി നൽകിയവരുടെയും മോന്‍സന്റെയും അക്കൗണ്ട് വിശദാംശങ്ങള്‍, സാമ്പത്തിക സോത്രസ് എന്നിവ കേന്ദ്ര ഏജന്‍സികള്‍ കൂടി പരിശോധിക്കും. തങ്ങളുടെ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടി വരും.

മോൻസനായി നടത്തിയ ഐ ജി ലക്ഷ്മണയുടെ വഴിവിട്ട ഇടപാട് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഐ ബി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണത്തിനും സാധ്യത ഏറെയാണ്.