അഫ്‌ഗാന് നിരുപാധിക സഹായം നൽകും; പ്രഖ്യാപനവുമായി ചൈന
താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം നടത്തുന്ന അഫ്ഗാനിസ്താന് നിരുപാധിക സഹായം നല്‍കുമെന്ന് ചൈന. കാബൂളിലുള്ള ചൈനീസ് അംബാസഡര്‍ വാങ് യു ആണ് ഇത് അറിയിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി അഫ്ഗാനിലെ ജനങ്ങള്‍ക്കായി ചൈന 15 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കും.
പിന്നാലെ ഒരു ദശലക്ഷം ഡോസ് കോവിഡ്-19 വാക്സിനും അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാങ് യു അറിയിച്ചു.നിലവില്‍ 278 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ആദ്യ ചരക്ക് വാഹനവും ചൈന അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം അഫ്ഗാന്‍ അഭയാര്‍ത്ഥികളോടും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഖലീലുര്‍മാന്‍ ഹഖാനിയുമായും ചൈനീസ് അംബാസഡര്‍ കൂടിക്കാഴ്ച നടത്തി.
വരുന്ന ശൈത്യകാലത്തിന് മുന്‍പ് തന്നെ ചൈനയുടെ സഹായം അഫിഗാനിലെത്തിക്കുമെന്ന് അവിടെ നിന്നുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.ചൈനീസ് അംബാസഡര്‍ ഇന്നലെ കാബൂളില്‍ പാകിസ്താന്‍ അംബാസഡര്‍ മന്‍സൂര്‍ അഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തി.
താലിബാന്‍ അഫ്ഗാനില്‍ താല്‍ക്കാലിക മന്ത്രിസഭ പ്രഖ്യാപിച്ചതിന് ശേഷം അഫ്ഗാനിലെ വിദേശകാര്യ മന്ത്രിയെ കാണുന്ന ആദ്യ വിദേശ പ്രതിനിധിയാണ് വാങ് യു.