ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് നവംബർ 1ന് സ്കൂളുകള്‍ തുറക്കും

single-img
18 September 2021

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു. അന്ന് തന്നെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും ആരംഭിക്കും. തുടര്‍ന്ന് നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി..

സംസ്ഥാനത്തെ പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് യോഗത്തില്‍ അധ്യക്ഷനായ മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.

സ്കൂളുകളിലേക്ക് വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്കൂളുകളില്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കുകയും സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതുകയും ചെയ്യണം.

അതേസമയം, അടുത്ത മാസം 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കേണ്ടതില്ലെന്നും യോ​ഗത്തിൽ തീരുമാനിച്ചു.