നിർവ്യാജം ഖേദിക്കുന്നു; വിവാദ കൈപ്പുസ്തകത്തില്‍ ഖേദപ്രകടനവുമായി താമരശ്ശേരി രൂപത
സമീപ ദിവസങ്ങളിൽ കേരളാ സമൂഹം ചർച്ച ചെയ്ത വിവാദ കൈപ്പുസ്തകത്തിൽ ഖേദ പ്രകടനവുമായി താമരശ്ശേരി രൂപത. തങ്ങളുടെ കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത അറിയിച്ചു.
ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയതെന്നും ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകമെന്നും പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നു.
അതേസമയം, വിവാദ പുസ്തകത്തില്‍ അള്ളാഹുവിന്റെ സ്വഭാവം മുസ്ലിമുകളെ മാത്രം സ്നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നും .അവരെ കൊല്ലുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു.
മുസ്ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടത്തുന്നു. ഇവയെല്ലാം വിവാദം ആയപ്പോഴാണ് ഖേദപ്രകടനവുമായി രൂപത എത്തിയത്.