ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍; ഭൂരിഭാഗം കുട്ടികളില്‍ ആന്റീബോഡി രൂപപ്പെട്ടതായി പഠനം

single-img
14 September 2021

ഇന്ത്യ ഇപ്പോള്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. എന്നാല്‍ ഇതിനോടകം ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറയുന്നു.

അതേസമയം, രാജ്യമാകെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോള്‍ നമ്മള്‍.

രാജ്യമാകെ 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. അതുകൊണ്ടുതന്നെ കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.’ – ഡോ. ജഗത് റാം പറഞ്ഞു.

മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇതിനോടകം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ശരാശരി 71 ശതമാനം പേരില്‍ ആന്റിബോഡി ഉണ്ടായിട്ടുണ്ട്.

നമ്മള്‍ കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ ആന്റിബോഡികള്‍ കോവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.’ – ഡോ. ജഗത് റാം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ പറഞ്ഞു.