മുഖ്യമന്ത്രി എനിക്ക് പിതൃതുല്യൻ അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം: കെടി ജലീൽ

single-img
8 September 2021

മുഖ്യമന്ത്രി തനിക്ക് പിതൃതുല്ല്യനിന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ടെന്നും മുൻ മന്ത്രി കെടി ജലീൽ. മലപ്പുറത്തെ ഏ ആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയ പിന്നാലെയാണ് ഫേസ്ബുക്കിൽ കുറിപ്പുമായി ജലീൽ എത്തിയത്.

മുസ്ലിം ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ തന്റെ കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.