കോൺഗ്രസ് വിട്ട എ വി ഗോപിനാഥിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം

single-img
30 August 2021

കോണ്‍ഗ്രാസില്‍ നിന്നും പുറത്ത് പോരാനുള്ള എ വി ഗോപിനാഥിൻ്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎം. ഗോപിനാഥ്‌ ഇപ്പോള്‍ സ്വീകരിച്ച മാതൃക ഇനിയും ധാരാളം കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശരിയായിരുന്ന തൻറെ നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടും കോൺഗ്രസ്സിൻറെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോൺഗ്രസ്സിൽ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിൻറെ പത്രസമ്മേളനത്തിൽ നിന്നും മനസ്സിലാക്കുന്നത്. മുൻ പാലക്കാട് ഡിസിസി പ്രസിഡൻറും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവാണ്. ഒരു കോൺഗ്രസ്സ് പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസ്സിൻറെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിന് ആത്മാർത്ഥതയോടുകൂടി പ്രവർത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളോട് താൽപ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറികഴിഞ്ഞു. തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് കപ്പലിൽ നിന്ന് കപ്പിത്താൻ ആദ്യം തന്നെ കടലിൽ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലിൽ നിന്ന് സ്വയം നീന്തി രക്ഷപ്പെടാൻ കോൺഗ്രസ്സിന് വേണ്ടി ദീർഘകാലം ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികൾക്കും ഒന്നിച്ചണിനിരക്കാൻ കഴിയണം. അതിന് സഹായകരമായ തീരുമാനം എ വി ​ഗോപിനാഥ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു.