കിറ്റെക്സിൽ വീണ്ടും പരിശോധന; കമ്പനി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ്
എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി പരിശോധന നടത്തി. സമീപകാലത്തായി നടക്കുന്ന പതിമൂന്നാമത്തെ പരിശോധനയാണിതെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍മുൻകൂട്ടി അറിയിക്കാതെ പരിശോധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ‍്വാക്കാണെന്ന് ഇതോടെ തെളിഞ്ഞതായും 15,000 പേര്‍ പണിയെടുക്കുന്ന കിറ്റെക്‍സ് പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും സാബു എം ജേക്കബ് ആരോപിച്ചു.
നേരത്തെ തുടർച്ചയായി അടക്കുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. ഇത് രാഷ്ട്രീയ വിവാദമാകുകയും ചെയ്തതാണ്.
തങ്ങളുടെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു കിറ്റെക്സിന്‍റെ പിന്മാറ്റം.