മൈസൂരില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്
കര്‍ണാടകയിലെ മൈസൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
പോലീസിനു സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കര്‍ണാടകയിലാകെ വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം നൽകുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന വിവരം ഇപ്പോള്‍ പുറത്തു വരുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ടൂറിസം പ്ലേസില്‍ യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനിൽ ആക്ടീവ് ആയിരുന്ന ഇരുപത് മൊബൈല്‍ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ പ്രതികളിലേക്ക് വഴിതുറന്നത്. ഈ ഇരുപതില്‍ ആറെണ്ണം പിന്നീട് ഏത് ലൊക്കേഷനിലെന്ന് കണ്ടെത്തി. അവയില്‍ മൂന്ന് നമ്പറുകൾ മലയാളി വിദ്യാര്‍ത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്നാട് സ്വദേശിയുടേതുമാണെന്ന് മനസിലാക്കി.
കര്‍ണാടകയിലെ മൈസൂരു സര്‍വ്വകലാശാലയിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തിയെങ്കിലും തലേ ദിവസം നടന്ന പരീക്ഷ എഴുതാൻ വിദ്യാര്‍ത്ഥികൾ എത്തിയില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്.
ഇവര്‍ ഹോസ്റ്റലിൽ നിന്നും ബാഗുമായി പോയതായി വിവരം കിട്ടിയതോടെ കര്‍ണാടക വിട്ടുവെന്ന നിഗമനത്തിലാണ് പോലീസ്. നിലവില്‍ പ്രതികളായ നാല് പേര്‍ക്കുമായി കര്‍ണാടക പൊലീസിൻ്റെ രണ്ട് സംഘങ്ങൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോയെന്നാണ് ലഭ്യമാകുന്ന വിവരം. പിറ്റേ ദിവസം നടക്കുന്ന പരീക്ഷ എഴുത്താതെ വിദ്യാര്‍ത്ഥികൾ പോയതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി.