കേരളത്തിൽ ഇന്ന് വാക്സിൻ നൽകിയത് 4.30 ലക്ഷം പേര്‍ക്ക്: മന്ത്രി വീണാ ജോർജ്
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,29,618 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്താകെ 1,170 സര്‍ക്കാര്‍ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1513 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
നിലവിലെ തീവ്രമായ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിലവില്‍ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,62,33,752 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ 1,92,89,777 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
സംസ്ഥാനത്തെ ജനസംഖ്യയിൽ 54.49 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.62 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.20 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയില്‍ നിന്നും 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.