താലിബാന്റെ മനുഷ്യാവകാശലംഘനം അനുവദിക്കില്ല; സ്ത്രീകളുടെ അവകാശം സംരക്ഷിക്കണം; യു എൻ സുരക്ഷാ കൗൺസിലില്‍ അമേരിക്കയും ബ്രിട്ടനും
അഫ്‌ഗാനിൽ ഭരണം പിടിച്ചെടുത്ത താലിബാന്‍ നടത്തുന്ന മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് യു എൻ സുരക്ഷാ കൗൺസിലില്‍ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. അഫ്ഗാനിലെ ജനത അന്തസോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെടുകയും ചെയ്തു.
അയൽരാജ്യങ്ങൾ അഫ്ഗാനില്‍ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്നും ഇതോടൊപ്പം അമേരിക്ക അഭ്യർത്ഥിച്ചു. അതേസമയം, താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ സമിതിയില്‍ കുറ്റപ്പെടുത്തി. താലിബാന്‍ ഭരണകൂടം മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
നിലവില്‍ അഫ്ഗാൻ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചർച്ച ചെയ്യുകയാണ്. ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ടി എസ് തിരുമൂർത്തിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്.അതേസമയം, അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു.