അഫ്‌ഗാനിൽ യുവതികളെ നിര്‍ബന്ധിച്ച് താലിബാന്‍ ഭീകരവാദികളുമായി വിവാഹം കഴിപ്പിക്കുന്നു
അഫ്ഗാനിസ്ഥാനില്‍ യുവതികളെ ബലമായി നിര്‍ബന്ധിച്ച് താലിബാന്‍ ഭീകരവാദികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതായി ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്. താലിബാന്‍ ആക്രമണത്തിലൂടെ പിടിച്ചെടുത്ത പ്രവിശ്യകളിലെ സൈനികരെ വധശിക്ഷക്ക് വിധേയരാക്കുന്നതായും പൗരന്മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതായും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പല സ്ഥലങ്ങളിലും കീഴടങ്ങിയ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും ദയയില്ലാതെ വധിക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ അവിവാഹിതരായ യുവതികളോട് താലിബാന്‍ ഭീകരവാദികളുടെ ഭാര്യയാകാനും നിര്‍ബന്ധിക്കുന്നു.
അതേസമയം, ഇപ്പോഴും അഫ്ഗാനില്‍ താലിബാന്‍ വ്യാപകമായി പ്രവിശ്യകള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. ഇന്ന് രാജ്യത്തെ പ്രധാന നഗരമായ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തു. ഇപ്പോള്‍ ആകെ 12 പ്രവിശ്യകളാണ് താലിബാന്‍ നിയന്ത്രണത്തിലുള്ളത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്.