ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുക; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതിയുടെ നോട്ടീസ്
കണ്ണൂരിലെ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ഇപ്പോള്‍ നല്‍കിയിട്ടുള്ള ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ചോദിച്ച് ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് ജില്ലാ സെഷൻസ് കോടതി നോട്ടീസ് നൽകി. നോട്ടീസില്‍ ഇരുവരും 17 ന് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
പൊതുമുതൽ നശിപ്പിച്ച കേസില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ മുഖേന പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്.
ഇരുവരും തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്. അതേസമയം, പോലീസ്ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.