മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; സെസി സേവ്യറിൻ്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി
മതിയായ യോഗ്യത ഇല്ലാതെ കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. ഈ ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. വാദത്തില്‍ തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് സെസ്സി ചൂണ്ടിക്കാട്ടി.
താന്‍ മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജമായി രേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ഇപ്പോള്‍ തന്നെ ആഴ്ചകൾ പിന്നിട്ടു. കുട്ടനാട്ടിലെ രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.