തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ ഇഷ്ടമുള്ള രീതിയില്‍ വണ്ടി മോഡിഫൈ ചെയ്യാനുള്ള നിയമം കൊണ്ടുവരും; വിവാദ വീഡിയോയുമായി മല്ലു ട്രാവലര്‍

single-img
11 August 2021

ആര്‍ടിഓയും പോലീസും യാത്രാ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്കെതിരെ കേസെടുത്ത സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ വ്‌ളോഗര്‍ മല്ലു ട്രാവലറും (ഷാക്കിര്‍ സുബ്മാന്‍) വിവാദത്തില്‍. തന്നെ കേരളത്തിന്റെ ഗതാഗത മന്ത്രിയാക്കിയാല്‍ വാഹനത്തിന്റെ ഏതു തരത്തിലും മോഡിഫിക്കേഷനും നടത്താനുള്ള അനുമതി നല്‍കുമെന്ന് വ്‌ളോഗര്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സോഷ്യല്‍ മീഡിയയില്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്മാന്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഇയാള്‍ തന്റെ ആമിന എന്ന് പേരിട്ടിരിക്കുന്ന തന്റെ ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മല്ലു ട്രാവലറുടെ വാക്കുകള്‍ ഇങ്ങിനെ:

എന്റെ വണ്ടി ഞാന്‍ മോഡിഫിക്കേഷന്‍ ചെയ്യും. ഞാന്‍ പൈസ കൊടുത്ത് വാങ്ങി, ടാക്‌സ് അടയ്ക്കുന്ന വണ്ടി എനിക്ക് മോഡിഫിക്കേഷന്‍ ചെയ്യാന്‍ അവകാശമില്ലേ? പോയി പണിനോക്കാന്‍ പറ. ആമിന (ബൈക്കിന്റെ പേര് ) എറണാകുളത്ത് നിന്ന് എടുത്തുകൊണ്ട് വരുമ്പോള്‍ പൊക്കുന്ന എം വി ഡി ആയിരിക്കും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെടുന്നവന്‍.

ഞാന്‍ ആ വണ്ടി എറണാകുളത്ത് നിന്ന് ഓടിച്ചു വരും. ആ വണ്ടിയുടെ 70 ശതമാനവും മോഡിഫിക്കേഷന്‍ ആണ്. കസ്റ്റമൈസ്ഡ് മോഡിഫിക്കേഷന്‍. അഞ്ച് രാജ്യങ്ങളില്‍ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ട് കേരളത്തിലെത്തിയിട്ട് പിടിച്ചാല്‍ അതിനെന്താ പറയേണ്ടത്.

അടുത്ത ഇലക്ഷനില്‍ ഞാന്‍ നിന്നാല്‍ നിങ്ങളെല്ലാരും എന്നെ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ആക്കി തരുമോ? നിങ്ങള്‍ എന്നെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ആക്കിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചു തരുന്ന പ്രോമിസ് നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാന്‍ പറ്റും. ആ രീതിയില്‍ ഞാന്‍ പുതിയ നിയമം കൊണ്ടുവരും.

നിങ്ങളുടെ വണ്ടിയില്‍ പത്ത് ടയര്‍ കയറ്റണോ, 20 ടയര്‍ കയറ്റണോ എന്നും പച്ച പെയിന്റോ നീല പെയിന്റോ അടിക്കണമോ അതോ, പെയിന്റ് തന്നെ വേണമോ, ഇനി അതല്ല, ബംബര്‍ തന്നെ വേണമോ…നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടു വരാനുള്ള നിയമം ഞാന്‍ കൊണ്ടു വരും. സത്യം.