ഇന്ത്യയില്‍ ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ല; രാജ്യസഭയില്‍ കേന്ദ്ര സർക്കാർ
ഇന്ത്യയിൽ ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര സർക്കാര്‍. 2020 ഡിസംബറിൽ വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫൈസർ കമ്പനി അനുമതി തേടിയെങ്കിലും സബ്ജക്ട് എക്സ്പെർട് കമ്മിറ്റി അപേക്ഷ തള്ളിയിരുന്നു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും ഫൈസർ സ്വയം അപേക്ഷ പിൻവലിച്ചു.
അതിന് ശേഷം ഇത് വരെ ഫൈസർ അനുമതി തേടി അപേക്ഷ തന്നിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ അറിയിച്ചു. രാജ്യത്ത് നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത് എന്നത് സംബന്ധിച്ച പി വി അബ്ദുൽ വഹാബ് എംപി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുമന്ത്രി.
അതേസമയം, ഇന്ത്യയുടെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അവിടെ നിന്നുള്ള അനുമതിക്കു വേണ്ടിയുള്ള അപേക്ഷ ജൂലൈ 9 ന് ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയിട്ടുണ്ട്. അടുത്ത ആറാഴ്ചക്കകം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി രാജ്യ സഭയെ രേഖാമൂലം അറിയിച്ചു.