അത് ചുഴലിക്കാറ്റല്ല, കൊതുകുകളായിരുന്നു; പരിഭ്രാന്തരായി ജനങ്ങൾ
റഷ്യയിലുള്ള കംചട്ക്ക പ്രദേശത്ത് സൂര്യപ്രകാശത്തെ പൂർണമായും മറച്ച രീതിയിൽ കൊതുകുകളുടെ കൂട്ടം ഭീതി പരത്തി. അകലെ നിന്നും നോക്കുമ്പോൾ ഒരു വലിയ ചുഴലിക്കാറ്റ് വരുന്നതുപോലെയാണ് പ്രദേശവാസികൾക്ക് തോന്നിയതെങ്കിലും അടുത്തെത്തിയപ്പോഴാണ് ഇതിലെ ഭീകരത ജനങ്ങൾക്ക് മനസ്സിലായത്.
കൊതുകുകളുടെ ഈ വലിയ കൂട്ടത്തിനിടയിലൂടെ തന്റെ കാറിൽ സഞ്ചരിച്ച അലക്സി എന്ന പ്രദേശവാസി തന്റെ മൊബൈൽ കാമറയിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയായ യൂട്യൂബിൽ വൈറലായതോടെയാണ് ഈ സംഭവത്തെകുറിച്ച് പുറം ലോകം അറിയുന്നത്.
തനിക്ക് കൊതുകുകളുടെ കൂട്ടത്തിനിടയിലൂടെ വാഹനം ഓടിക്കുവാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും എങ്ങനെയൊക്കെയോ സുരക്ഷിതമായി വീടെത്തി എന്ന് അലക്സി ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറയുകയുണ്ടായി.
അതേസമയം, ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഇത് എല്ലാ വർഷവും നടക്കുന്നതാണെന്നും കൊതുകുകളുടെ പ്രജനനസമയത്ത് ഉണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാമിതെന്നും റഷ്യയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.