ഇന്ത്യയില്‍ കൊവിഡ് കാലത്ത് 40 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്; പഠന റിപ്പോര്‍ട്ടുമായി അല്‍ ജസീറ
കൊവിഡ് വൈറസ് വ്യാപനം തീവ്രമായപ്പോള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക മരണ കണക്കുകളുടെ പത്തിരട്ടി വരെ സംഭവിച്ചിട്ടുണ്ടാകുമെന്ന് പഠനവുമായിഅന്തര്‍ദേശീയ മാധ്യമമായ അല്‍ ജസീറ . ഇന്ത്യ പുറത്തുവിട്ട കണക്കിന്റെ 40 ലക്ഷം അധികമാണ് കൊവിഡ് കാലയളവില്‍ ഇന്ത്യയിലുണ്ടായ മരണങ്ങളെന്നാണ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തെ കേന്ദ്ര സര്‍ക്കാരില്‍ മുന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം സെന്റര്‍ ഫോര്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഗവേഷകരുടെ സാഹകരണത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊവിഡ് മരണങ്ങളുടെ വാസ്തവം പറയുന്നത്. ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് പഠനം ഈ കാലയളവിനെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വര്ഷം ജനുവരി മുതല്‍ ഈ ജൂണ്‍ വരെ 4.14 ലക്ഷം എന്നതാണ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കൊവിഡ് മരണക്കണക്ക്. എന്നാല്‍ 4,14,000 എന്നത് അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പഠനം പറയുന്നു. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ കൂടുതൽ മരണങ്ങള്‍ കണക്കില്‍ പെടാതെ പോയിട്ടുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.