പെരുന്നാൾ ഇളവുകൾ നൽകിയത് വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം; സുപ്രീം കോടതിയില്‍ മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്തെ പെരുന്നാൾ ഇളവുകളുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാന സർക്കാർ. നിയന്ത്രിതമായ ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്ന് കേരളം അറിയിച്ചു. നിലവില്‍ മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയതെന്നും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും കേരളം അറിയിച്ചു.
ന്യൂഡൽഹി സ്വദേശിയായ വ്യവസായി പി കെ ഡി നമ്പ്യാരായിരുന്നു കേരളം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി നൽകിയത്. രാജ്യത്ത് കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പെരുന്നാൾ ഇളവുകൾ ഉടന്‍തന്നെ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് തന്നെ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. എന്നാല്‍ വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനം ഇന്ന് തന്നെ മറുപടി സമർപ്പിച്ചത്.