ലാപ്പിലും മൊബൈലിലും പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിയ്ക്കുമോയെന്ന് അശങ്കയുണ്ട്: ഐഷ സുല്‍ത്താന
ബയോവെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട തനിയ്‌ക്കെതിരായി പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിയ്ക്കുമോയെന്ന് അശങ്കയുണ്ടെന്ന് ലക്ഷദ്വീപിൽ നിന്നുള്ള സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന.
നേരത്തെ നടന്ന ചോദ്യം ചെയ്യലിന് ശേഷം അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമൊക്കെ പോലീസിന്റെ കൈവശമാണെന്നും രണ്ടുപകരണങ്ങളിലുള്ള വിവരങ്ങളിലും ആപ്ലിക്കേഷനിലുമൊന്നും കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഉണ്ടാവരുതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
അതേസമയം, ഡി വൈ എഫ്ഐ യ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു. സൂസന്‍ കോടി, സതീദേവി, സി. എസ്. സുജാത എന്നിവരടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ജനിച്ച നാടിന് വേണ്ടിയുള്ള ഐഷയുടെ പോരാട്ടത്തിന് എപ്പോഴും ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.