ദോ..അത് തന്നെയാണ് കണ്ടം; സൈബർ ലീഗിനും കോൺഗ്രസിനും മറുപടിയുമായി പിവി അൻവർ
നിലമ്പൂരിലെ എംഎല്‍എ ഓഫീസില്‍ നിവേദനം സ്വീകരിക്കാന്‍ എംഎല്‍എ ഇല്ലെന്നായിരുന്ന ലീഗുകാരുടെ ആരോപണ വന്ന പിന്നാലെ കഴിഞ്ഞ ദിവസം പിവി അന്‍വറും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സോഷ്യല്‍മീഡിയയില്‍ വാക്ക്തര്‍ക്കം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ സൈബർ ലീഗ്- കോൺഗ്രസ് വിഭാഗങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഇത്തവണ നിലമ്പൂരിൽ മഴവിൽ സഖ്യത്തിനെതിരെ മത്സരിച്ചാണ്സ താൻ ജയിച്ചതെന്നുംകലമാന വർഗ്ഗീയവാദികളും ഒരു കുടക്കീഴിൽ ഒന്നിച്ചിട്ടാണ് നിലമ്പൂരിൽ പരാജയപ്പെടുത്താൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.”ഈ നാട്ടിലെ മിക്ക മാധ്യമങ്ങളും നിങ്ങൾക്കൊപ്പമുണ്ടായിരുന്നു.എല്ലാവരും കൂടി പരമാവധി ശ്രമിച്ചിട്ടും ഒരു ചുക്കും സംഭവിച്ചില്ല.”- അൻവർ എഴുതി.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പി.വി.അൻവറിനെ നമ്പർ വൺ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന സൈബർ ലീഗുകാരും സൈബർ കോൺഗ്രസുകാരും അറിയുന്നതിന്..
ഇത്തവണ നിലമ്പൂരിൽ മഴവിൽ സഖ്യത്തിനെതിരെ മത്സരിച്ചാണ് ഞാൻ വിജയിച്ചത്.സകലമാന വർഗ്ഗീയവാദികളും ഒരു കുടക്കീഴിൽ ഒന്നിച്ചിട്ടാണ് നിലമ്പൂരിൽ എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചത്.ഈ നാട്ടിലെ മിക്ക മാധ്യമങ്ങളും നിങ്ങൾക്കൊപ്പമുണ്ടായിരുന്നു.എല്ലാവരും കൂടി പരമാവധി ശ്രമിച്ചിട്ടും ഒരു ചുക്കും സംഭവിച്ചില്ല.
കോൺഗ്രസിന്റേയും ലീഗിന്റെയും അഖിലേന്ത്യാ നേതാക്കന്മാർ മുതൽ ജില്ലാ നേതാക്കന്മാർ വരെ നിലമ്പൂരിൽ പ്രചരണത്തിനെത്തി.രാഹുൽ ഗാന്ധി,ഉമ്മൻ ചാണ്ടി,ചെന്നിത്തല,തങ്ങൾമാരും കുഞ്ഞാലികുട്ടിയും ഉൾപ്പെടെയുള്ള ലീഗ് നേതൃത്വം..ഒന്നടങ്കം ഇവരെല്ലാം കൂടി നിലമ്പൂരിൽ പ്രചരണത്തിനെത്തിയിട്ടും നിലമ്പൂരിലെ ജനങ്ങൾ എനിക്കൊപ്പം നിന്നു.രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് മുഖപത്രം ഘാനയിലെ ജയിലിലടച്ച അൻവറിനെ തന്നെ അവർ വീണ്ടും തിരഞ്ഞെടുത്തു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അറുപതിനായിരത്തിൽ പരം വോട്ടുകളുടെ ലീഡ് യു.ഡി.എഫ് പിടിച്ച മണ്ഡലമായിരുന്നു നിലമ്പൂർ.എക്കാലവും ജനങ്ങളെ ഗാന്ധി കുടുംബത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞും ‘ഡിറ്റോ’മൂക്കിന്റെ വലുപ്പം പറഞ്ഞും പറ്റിക്കാനാവില്ല.അതിനൊന്നും കേരളത്തിൽ ഒരു പ്രസക്തിയും നിലവിലില്ലെന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കാണിച്ച് തന്നിട്ടുണ്ട്.ഉണ്ണിയപ്പവും അരിമുറുക്കും കഴിക്കാൻ കൊള്ളാം.അത് മാർക്കറ്റ് ചെയ്താലൊന്നും വോട്ടാകില്ല.ഇത് കേരളമാണ്.
ചരിത്രത്തിലാദ്യമായി ലീഗ് നിലമ്പൂർ നഗരസഭയിൽ ഒന്നുമല്ലാതെ പോയത് ഒരു തുടക്കം മാത്രമാണ്. പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയർമണി സേന’ സൈബർ ബുള്ളിംഗ് നടത്തിയാലൊന്നും ഇവിടെ ആരും പിന്മാറാൻ പോകുന്നില്ല.സംപൂജ്യരാക്കാൻ കഴിയുമെങ്കിൽ നാമാവശേഷമാക്കാനും കഴിയും.
ഇന്ന് സി.പി.ഐ.എം എന്ന മഹാപ്രസ്ഥാനം എനിക്കൊപ്പമുണ്ട്.ജീവിതത്തിൽ പേമാരിയും കൊടുങ്കാറ്റും ഒന്നിച്ച് വന്നിട്ടുള്ള അവസരങ്ങളിൽ പോലും ഒറ്റയ്ക്ക് നിന്ന് നേരിട്ടിട്ടുണ്ട്.അന്ന് കുലുങ്ങിയിട്ടില്ല.
പിന്നല്ലേ ഈ ചാറ്റൽ മഴ..
നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ..
ദോ..അത് തന്നെയാണ് കണ്ടം..