കാമുകനായി രേഷ്മയോട്‌ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍; അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

single-img
3 July 2021

കൊല്ലത്ത് നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവായ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് കണ്ടെത്തി. ശ്വാസകോശത്തിൽ ഉൾപ്പെടെ കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തിരുന്നു. രേഷ്മയുടെ തന്നെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനായി രേഷ്മയെ കബളിപ്പിച്ചത്.

അനന്തു എന്ന പേരിലുള്ള വ്യാജമായ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ചാറ്റ് ചെയ്യുമ്പോഴും ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. പിന്നീട് രേഷ്മ ഗർഭിണിയാണെന്ന് മനസിലായപ്പോൾ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തൽ.

അതേസമയം, തങ്ങൾ ഈ വിധത്തിൽ രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ വഴിയിൽ ഈ സുഹൃത്താണ് പോലീസിന് വിവരങ്ങൾ കൈമാറിയത്. വിവരങ്ങൾ കൈമാറിയ ആളെപ്പറ്റി വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിക്കുകയുണ്ടായി. എന്നാൽ ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.