തിരുവഞ്ചൂര്‍ തന്നെയാണോ ഭീഷണി കത്തിന്റെ സൂത്രധാരന്‍ എന്ന് സംശയം; നുണ പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് (എസ്)
ഭീഷണി കത്തിന്റെ ഉറവിടം കണ്ടെത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് (എസ്). അദ്ദേഹത്തിന് ലഭിച്ചതായി പറയുന്ന ഭീഷണി കത്തിന് പിന്നില്‍ തിരുവഞ്ചൂര്‍ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ പറയുന്നു.
‘സംസ്ഥാനത്തെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസില്‍ സ്വന്തം കാലിടറുകയും നിലനില്‍പ്പിന് വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരികയും ചെയ്തപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും സമൂഹത്തിലും ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭീഷണി കത്തിന്റെ രൂപത്തില്‍ വ്യാജരേഖ ചമച്ചുണ്ടാക്കിയതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം തന്നെയാണോ പ്രസ്തുത കത്തിന്റെ സൂത്രധാരന്‍ എന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടേക്കാം,’ സജി നൈനാന്‍ പറഞ്ഞു.
10 ദിവസത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ വധിക്കുമെന്നാണ് തനിക്ക് ലഭിച്ച കത്തിലെ ഭീഷണിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.