സുനില്‍ ഛേത്രിക്കും മിതാലിയ്ക്കും അശ്വിനും ഖേല്‍രത്‌ന ശുപാര്‍ശ
രാജ്യത്തെ കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌നാ പുരസ്‌കാരത്തിന് മിതാലി രാജിനേയും ആര്‍ അശ്വിനേയും ബി സി സി ഐ നാമനിർദ്ദേശം ചെയ്തു. ഇതോടൊപ്പം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സുനില്‍ ഛേത്രിയേയും ഖേല്‍ രത്‌നാക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെ അര്‍ജുന അവാര്‍ഡിനും ബി സി സി ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തേ, 2003 ല്‍ അര്‍ജുന അവാര്‍ഡും 2015 ല്‍ പത്മശ്രീയും മിതാലി നേടിയിട്ടുണ്ട്.
ഫുട്‌ബോൾ രംഗത്തെ അന്താരാഷ്‌ട്ര ഗോള്‍ വേട്ടക്കാരില്‍ ലയണൽ മെസിയെ മറികടന്ന സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ഈ വര്‍ഷം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാര ജേതാവിന് 25 ലക്ഷം രൂപയും അര്‍ജുന പുരസ്‌കാരത്തിനും ദ്രോണാചാര്യ പുരസ്‌കാരത്തിനും 15 ലക്ഷം വീതവുമാണ് ലഭിക്കുക.