പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്ക്; എന്റെ പിന്നിലും മുന്നിലും ആരുമില്ല: ഐഷ സുൽത്താന
പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്കാണെന്നും തന്റെ അക്കൗണ്ടിലേക്ക് ആരും പണം നൽകിയിട്ടില്ലെന്നും ലക്ഷദ്വീപിൽ നിന്നുള്ള സിനിമ സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന.
ഇവിടെ നടന്ന ലക്ഷദ്വീപ് വിഷയം പാകിസ്ഥാന്‍ ആഘോഷിച്ച വിവരം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിഞ്ഞത് . അദ്ദേഹം പറയുന്ന പോലെയൊരു വീഡിയോയോ ചാനല്‍ ചര്‍ച്ചയോ താന്‍ കണ്ടിട്ടില്ലെന്നും ഐഷ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ഐഷയുടെ വാക്കുകൾ ഇങ്ങിനെ:
”ലക്ഷദ്വീപുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം എന്റെ പക്കലുണ്ടായിരുന്നു. ബയോ വെപ്പണ്‍ എന്ന ഞാൻ ഉപയോഗിച്ച വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നില്‍ എന്നെല്ലമായിരുന്നു ചോദ്യം.
ഇവയ്‌ക്കെല്ലാം വ്യക്തമായ ഉത്തരം എന്റെ പക്കലുണ്ടായിരുന്നു. എന്റെ പിന്നിലും മുന്നിലും ആരുമില്ല. ആരൊക്കെ എന്റെ അക്കൗണ്ടിലേക്ക് പണം നല്‍കി. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചേർത്തുവെച്ചുകൊണ്ട് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ് എനിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
ലക്ഷദ്വീപ് വിഷയം പാകിസ്ഥാന്‍കാർ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന് അവർ വീഡിയോയിൽ പറയുന്നുണ്ട്. അത്തരത്തിൽ പാക്കിസ്ഥാൻ ഇതിനെ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. ആ രീതിയിലുള്ള ഒരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍ കണ്ടിട്ടില്ല. അബ്ദുള്ളക്കുട്ടി അത് കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനാണ് പാകിസ്ഥാനുമായി ബന്ധമുള്ളത്. അത് അബ്ദുള്ളക്കുട്ടിയോട് ചോദിക്കേണ്ട ചോദ്യമാണ്. ”