കർഷകസംഘടനകളുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

single-img
26 June 2021

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധമായ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കർഷകസംഘടനകളുടെ രാജ്ഭവൻ മാർച്ചിൽ പലയിടത്തും സംഘർഷം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്ക് കർഷകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം കർണാടകത്തിലും, ഡല്‍ഹിയിലും കര്‍ഷക സംഘടനാ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നേക്ക് ക‌ർഷകസമരം ആരംഭിച്ചിട്ട് ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലായിരുന്നുകിസാൻമോർച്ചയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർമാര്‍ക്ക് മാറുകയെന്നതായിരുന്നു മാർച്ചിന്റെ ഉദ്ദേശം.മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ രാജ്ഭവനുള്ള ചണ്ഡിഗഡിലേക്ക് ഇരുസംസ്ഥാനങ്ങളിലെയും കർഷകർ നടത്തിയത് വൻറാലിയാണ്.

ഇതില്‍ ഹരിയാനയിലെ കർഷകർ നടത്തിയ മാർച്ച് ചണ്ഡിഗണ്ഡ് അതി‍ർത്തിയിൽപോലീസ് തടഞ്ഞു. എന്നാല്‍ ഇത് വകവെക്കാതെ പോലീസിന്റെ ബാരിക്കേഡുകൾ തള്ളി നീക്കി കർഷകർ മുന്നോട്ട് നീങ്ങിയതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു . ഒടുവില്‍ സംസ്ഥാന ഗവർണർക്കുള്ള നിവേദനം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൈമാറാമെന്ന ഉറപ്പിലാണ് കർഷകർ മാർച്ച് അവസാനിപ്പിച്ചത്.

ക‍ർണാടകയിലും ഡല്‍ഹിയിലും സമരം ചെയ്ത കർഷകനേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടൊപ്പം തന്നെ മഹാരാഷ്ട്ര, ബീഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ് ,യുപി, അടക്കമുള്ള സംസ്ഥാനങ്ങളിലും സമരം നടന്നു.