പ്രസാദം നേരിട്ട് നൽകില്ല; എല്ലാവർക്കും മാസ്‌ക് നിര്‍ബന്ധം; ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗരേഖയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങൾക്കും ഭക്തർക്കും ആരാധന നടത്താന്‍ മാർഗരേഖയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂജകള്‍ ചെയ്യുന്ന സമയത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതേപോലെ തന്നെ പ്രസാദം നേരിട്ട് നൽകില്ല.
ഭക്തര്‍ക്ക് എല്ലാവർക്കും മാസ്‌ക് നിർബന്ധമാണെന്നും മാർഗരേഖയിൽ പറയുന്നു.സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് മുകളിലുള്ളയിടങ്ങളിൽ ക്ഷേത്രങ്ങൾ തുറക്കാൻ പാടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതൽ 300 പേർക്ക് ദർശനത്തിന് അനുമതി നൽകിയിരുന്നു. ഇവിടെ നേരത്തേ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.