കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതം; സേവറി നാണുവിന്റെ കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം
കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി ആവശ്യപ്പെട്ടു. സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്നും നാണുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ കോടതിയെ സമീപിക്കുമെന്നും ഭാര്യ പറഞ്ഞു.
കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ആരോപിച്ചിരുന്നു. കണ്ണൂരിലെ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും എംവി ജയരാജന്‍ ഇതോടൊപ്പം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടല്‍ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘമാളുകള്‍ 1992 ജൂണ്‍ 13- ന് ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. ” താന്‍ കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍” രാജിവെക്കാം എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.