കഥകളുടെ കൂട്ടുകാരന്‍; ഇന്നും മരിക്കാത്ത ഓര്‍മയാണ് സച്ചി

single-img
18 June 2021

പറയാന്‍ ബാക്കിയാക്കിയ കഥകളുമായി സച്ചി ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. സച്ചി എന്ന തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും മലയാള സിനിമയ്ക്ക് നല്‍കിയത് മികച്ചതില്‍ മികച്ചതായ ഒരു പിടി നല്ല ചിത്രങ്ങളാണ്.

സേതുവിനൊപ്പം തിരക്കഥ എഴുതിക്കൊണ്ടാണ് സച്ചി സിനിമാ ലോകത്തേക്ക് കടന്നത്. ‘ചോക്ലേറ്റ്’ എന്ന ആദ്യ ചിത്രത്തിന്റെ മികച്ച വിജയം നേടി. ജോഷിയ്ക്ക് വേണ്ടി എഴുതിയ ‘റോബിന്‍ ഹുഡ്ഡ്’ എന്ന ചിത്രവും, ഷാഫിയ്ക്ക് വേണ്ടി എഴുതിയ ‘മേക്കപ്പ്മാന്‍’ എന്ന ചിത്രവും ആ കൂട്ടികെട്ടിനെ ശക്തിപ്പെടുത്തി. കോമഡി ട്രാക്കില്‍ എഴുതിയ ‘സീനിയേഴ്സ്’ എന്ന ചിത്രവും മികച്ച വിജയമായിരുന്നു. പിന്നീട് റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്ത് ആയത്. 2012 ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രത്തില്‍ മോഹന്‍ലാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയിച്ച ചിത്രമാണ് റണ്‍ ബേബി റണ്‍. ആ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസ് കലക്ഷന്‍ ഹിറ്റായിരുന്നു ചിത്രം.

അരുണ്‍ ഗോപിയ്ക്ക് വേണ്ടി എഴുതിയ രാമലീല എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ സച്ചി തിരിച്ചു കയറി. തിരക്കഥാ രചനയോടൊപ്പം തന്നെ നിര്‍മാണ മേഖലയിലും സച്ചി ശ്രമം നടത്തിയിരുന്നു. സുഹൃത്തുക്കളായ ബിജു മേനോന്‍, ഷാജോണ്‍ കര്യാല്‍, പി സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് തക്കാളി ഫിലിംസ് എന്ന ഒരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു. സിനിമ സംവിധാനം ചെയ്യണം എന്നത് തന്നെയായിരുന്നു സച്ചിയുടെ അത്യന്തമായ ആഗ്രഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതി പൂര്‍ത്തിയാക്കിയതാണ് അതിനുള്ള തിരക്കഥയും. പക്ഷെ ആ സിനിമ സംഭവിച്ചത് 2015 ല്‍ ആണ്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനാര്‍ക്കലി എന്ന ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. സച്ചിയുടെ രണ്ടാമത്തേതും, അവസാനത്തേതുമായ ചിത്രമാണ് അയ്യപ്പനും കോശിയും.