ലക്ഷദ്വീപ്: സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഭരണകൂടം; ശുപാർശ നൽകി
ലക്ഷദ്വീപിൽ സർക്കാറിന് കീഴിലുള്ള തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ദ്വീപ് ഭരണകൂടം ശ്രമം ആരംഭിച്ചു. ദ്വീപിലെ ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര ശുപാർശ നൽകി.
ഈ വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അങ്ങിനെ വന്നാൽ ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ അടക്കം 35 ഓളം തസ്തികകൾ ആണ് ഭാവിയിൽ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക ഇനി വേണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷ ദ്വീപിൽ ജനകീയ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമായി കൃഷി,മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെയാണ് ഏകപക്ഷീയ തീരുമാനത്തിലൂടെ ഭരണകൂടം പിരിച്ചു വിട്ടത്