നെന്മാറയിലെ സജിതയും റഹ്‌മാനും പറഞ്ഞത് ശരിയാണ്, റിപ്പോര്‍ട്ട് നല്‍കി പൊലീസ്

single-img
15 June 2021

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ 11 വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ വീട്ടില്‍ സജിത ഒളിച്ച് താമസിച്ചെന്ന് പറഞ്ഞ് വിവരിച്ച തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും, സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്‌മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമര്‍പ്പിച്ചു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്‌മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. സംഭവത്തില്‍ നെന്മാറ പോലീസ് റഹ്‌മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. റഹ്‌മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്ന് പൊലീസ് ആദ്യം മുതല്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്.