കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

single-img
15 June 2021

കേരളത്തില്‍ കടകള്‍ അടച്ചിട്ട് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. 45 ദിവസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് നല്‍കിയത് വന്‍ കടബാധ്യതയാണ്. തൊഴില്‍ മാത്രമല്ല, തൊഴിലിനു മുടക്കിയ പണവും നഷ്ടമായിയെന്നും അവര്‍ പറയുന്നു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ആദ്യ ലോക്ക് ഡൗണിലുണ്ടായ നഷ്ടം നികത്താന്‍ വീണ്ടും വായ്പയെടുക്കേണ്ടി വന്നിരുന്നു ഇവര്‍ക്ക്. ഇതിനിടയിലാണ് രണ്ടാം ലോക്ക് ഡൗണ്‍ വന്നത്.

45 ദിവസമായി കടകള്‍ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വ്യാപാരികള്‍. ലോക്ക് ഡൗണ്‍ നീട്ടുവാനുള്ള നീക്കം വ്യാപാര മേഖലയുടെ ശവക്കുഴി തോണ്ടുന്ന നടപടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വില്‍ക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറിയെന്നും വ്യാപാരികള്‍. കടുത്ത പ്രതിസന്ധിയിലും നിയന്ത്രണങ്ങളോടെ ഇത്രയും നാള്‍ സഹകരിച്ചു. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വര്‍ധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥയിലെത്തി. മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.