വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല; ഇത്തവണ ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്ക് മാത്രം

single-img
12 June 2021

ഈ വര്‍ഷവും കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. മാത്രമല്ല, ഇക്കുറി ഹജ്ജിന് 60000 ആളുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സൗദിയില്‍ താമസിക്കുന്ന ആളുകൾക്ക് മാത്രമാണ് തീ‍‍ർത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു. അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഇതിനെല്ലാം പുറമേ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവ‍ർക്ക് മാത്രമാണ് ഇത്തവണ അനുമതി നൽകുക. സാധാരണയായി എല്ലാ വർഷവും തീർത്ഥാടകർക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യ തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഹജ്ജിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ആയിരത്തോളം പേരെയാണ് പങ്കെടുക്കാൻ അനുവദിച്ചത്. ഇവരില്‍ മൂന്നിൽ രണ്ട് ഭാഗവും 160 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായിരുന്നു. ബാക്കിയുള്ള മൂന്നിലൊന്ന് പേരും സൗദി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ജീവനക്കാരുമായിരുന്നു.സൗദി യാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന ഹജ്ജ് തീർത്ഥാടക‍ർക്കുള്ള നിയമങ്ങൾ തീരുമാനിക്കുന്നത്.