കേരളത്തിൽ ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി
കേരളത്തിലെ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും.ഇതോടൊപ്പം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പരിഗണിക്കാനും തീരുമാനമായി. വെള്ളിയാഴ്ച്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കേരളത്തിൽ ഇപ്പോൾ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അത് പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. ഇപ്പോൾ 15 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ക്രമേണ പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ഇന്ന് തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 40,000 കടക്കുന്ന സ്ഥിതിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ഉയര്‍ന്നു. ലോക്ക്ഡൗണ്‍ ഗുണം ചെയ്യുന്നു എന്നാണ് കഴിഞ്ഞ ഏതാനും ദിവസത്തെ പ്രതിദിന കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 20000ല്‍ താഴെ എത്തി. നിയന്ത്രണം കുറച്ചുദിവസം കൂടി തുടര്‍ന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.